April 09, 2015

കൈപ്പട

സ്നേഹത്തോടെ പറത്തിവിടുന്ന ഹൃദയതുണ്ടുകളിൽ-
 സ്വന്തം കൈപ്പട പതിപ്പിക്കില്ല ഞാൻ,
കരുണയോടെ അവയെ സ്വീകരിക്കുന്ന സ്നേഹമനസ്കർ-
എന്റെ പേർ കൊത്തിവയ്ക്കട്ടെ അവയ്ക്കുമേൽ.

October 31, 2012

നുറുങ്ങുകൾ

നുണ
-----------------

സൂര്യനും സത്യം..!
ഞാനും സത്യം...!

എന്നാൽ ഞങ്ങളാൽ പിറന്ന നിഴലുകളെ-
-ല്ലാം തന്നെ നുണകളായിരുന്നു.


പാത
--------------------------

ശരികളുടെ രണ്ട് സമാന്തരപാതകൾ
അവ തെറ്റായി പരിണമിക്കും നിമിഷം-
ഒറ്റപാതയായി സഞ്ചരിക്കാൻ തുടങ്ങും.

February 10, 2012

നിറമുള്ള ചിറകുകൾ


ചിത്രങ്ങൾക്ക് ജീവൻ നൽകാനാകുമെന്നു ഒരിക്കൽ പോലും അവൾ നിനച്ചിട്ടുണ്ടായിരുന്നില്ല. രണ്ടാം ക്ലാസിലെ മലയാളപാഠപുസ്തകത്തിലെ അവസാന താളിലെ ‘അമ്മ’ എന്ന കവിത അവളുടെ ഓർമ്മയിൽ നിന്നും മറഞ്ഞീരുന്നു.  എങ്കിലും ആ കവിത മനസിൽ കോറിയിട്ട ചിത്രം മായാതെ മങ്ങാതെ അവളുടെ ഓർമ്മതാളിൽ ഉറങ്ങികിടന്നു. ഓമനത്തമുള്ള, ആർക്കും ലാളിക്കാൻ തോന്നുന്ന രൂപത്തിൽ നിന്നും പതുങ്ങി നടക്കുന്നവളും, വലത്തെ കവിളിലെ നുണക്കുഴിയിൽ നാണം നിറച്ചു ചിരിക്കുന്നവളും, പ്രകൃതിയിലെ എല്ലാ നിറങ്ങളെയും തന്റെ നീണ്ട ചുരുണ്ട മുടിയിൽ ഒളിപ്പിക്കുന്നവളുമായി അവൾ വളർന്ന് കഴിഞ്ഞിരിക്കുന്നു. അതൊടൊപ്പം തന്നെ അവളുടെ മനസിലെ കോറലുകൾക്ക് ആഴമേറി വരികയും ചെയ്തു.

അവൾ ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടന്നു. ഇഷ്ടമുള്ള വഴികളിലൂടെയെല്ലാം സഞ്ചരിച്ച്, ഇഷ്ടമുള്ള നിറങ്ങളും, സൗരഭ്യവുമുള്ള പൂക്കളിൽ ചെന്നിരുന്ന്  അവയോട് കിന്നാരം പറഞ്ഞു. നിറമില്ലാത്ത മഴയെയും വടക്കൻ കാറ്റിനെയും അവൾ പ്രണയിച്ചു. പക്ഷെ ജീവിതവഴിയിലെ പല വളവുകളും തിരുവുകളും അവളെ അക്ഷമരായി കാത്തിരിക്കുകയായിരുന്നു.

 കൗമാരത്തിൽ അവൾ ഉപരിപഠനത്തിനായി ഇഷ്ടവിഷയം തന്നെ തിരഞ്ഞെടുത്തു. ജീവിതത്തിൽ ആദ്യമായി സ്വന്തം വീട് വിട്ട് പാലമരങ്ങളുടെ നാട്ടിലേക്കു യാത്രയായി. അവിടെ അവളെ വരവേറ്റതു ചീവിടുകളുടെ സംഗീതമായിരുന്നു നീലമലനിരകളെ രണ്ടായി പകുത്തുന്ന ഒരു വെള്ള രേഖ, വിദൂരതയിൽ നിന്നുമുള്ള വെള്ളച്ചാട്ടത്തിന്റെ  ഈ മനോഹരദൃശ്യം അവളുടെയുള്ളിലെ ക്യാൻവാസിൽ പുതുചിത്രമായി പതിഞ്ഞു. പിന്നെയും ഏറെ ദൃശ്യങ്ങൾ അവളുടെ ഓർമ്മയിൽ പതിയാൻ കൊതിച്ചു. അതിലെ ഏറ്റവും മനോഹരമായത് അസ്തമയ സൂര്യനായിരുന്നു. ബസിലെ ജനലരികിലിരുന്ന കണ്ട നെല്പാടത്തിന്റെ കാഴ്ച, പച്ച പട്ട് കാറ്റത്ത് താളത്തിൽ പറക്കുന്ന പ്രതീതി ഉണ്ടാക്കി. ക്ലാസിലെ നാലുപാളിയുള്ള ജനലരികിൽ ഇരുന്ന് കൊണ്ട് അവളുടെ ശ്രദ്ധ അസംഷൻസിന്റെ സാങ്കല്പികലോകത്തു നിന്നു നീലമലകളുടെ മനോഹാരിതയിലേക്കു തിരിഞ്ഞു. ഹോസ്റ്റൽ മുറിയിലെ എത്തിയാൽ പിന്നെ അവളുടെ ശ്രദ്ധ വിഷുകൊന്നപൂക്കളിലും, മുറ്റം നിറഞ്ഞു നിക്കുന്ന മഞ്ഞ ലില്ലി പൂക്കളിലും പിന്നെയെന്നും ഇല പൊഴിക്കുന്ന ആ വലിയ മരത്തിലുമായി. അവൾക്കു പ്രകൃതിയെ അല്ലാതെ മറ്റൊന്നിനെയും ഉൾകൊള്ളാൻ കഴിയാതെ വന്നു. 

പുതിയ സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും പൊരുത്തപ്പെടാൻ സ്വന്തം മനസിനോട് ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു. പോരാടി ക്ഷീണിച്ച അവൾക്കു, അവളുടെ ചിന്തകളുടെ തരംഗത്തെ പിടിച്ചെടുത്ത രണ്ട് സുഹൃത്തുക്കളെ കൂട്ടായി കിട്ടിയതു വലിയ ആശ്വാസമായി..  എന്നാൽ ക്ഷീണം ഒരു ഗന്ധർവ്വനെ പോലെ അവളൊടൊപ്പം കൂടി. അവളുടെ ശരീരത്തെ വലിഞ്ഞു മുറുക്കി, ഉണർവിനെ ഉറക്കം കൊണ്ട് മൂടി. പതിയെ പ്രിയപ്പെട്ടതിൽ ഒന്നും അവൾക്ക് ശ്രദ്ധ പതിപ്പിക്കാൻ പറ്റാതെ ആയി. എല്ലു പൊളിയുന്ന തരം വേദനകൾ…….,  തെറ്റുന്ന ഹൃദയതാളങ്ങൾ…….!!! താനെ അവൾ അവളിലേക്കു തന്നെ ഒതുങ്ങുകയായിരുന്നു. ദുസ്വപ്നങ്ങൾ അവളെ വേട്ടയാടാൻ തുടങ്ങി. തോറ്റ യോദ്ധാവിനെ പോലെ അവൾ നിസംഗയായി നിന്നു. രോഗം അവളെ കീഴ്പെടുത്തി കഴിഞ്ഞിരുന്നു. ആദ്യം അവളുടെ മനസിനെ , പിന്നെ അവളുടെ ശരീരത്തെ!! മനസ് ഇരുട്ടിൽ നിന്ന് കൂടുതൽ ഇരുട്ടിലേക്ക് സഞ്ചാരം തുടർന്നു കൊണ്ടിരുന്നു. വേദനകൾ അനുസരണയില്ലാത്ത അലറാം പോലെ അവളെ ഉറക്കത്തിൽ നിന്ന് ഉണർത്തുക പതിവായി.

ശരീരമില്ലാത്ത ശബ്ദങ്ങൾ അവളെ പേരെടുത്തു വിളിച്ചു. സൂര്യന്റെ സാന്നിധ്യത്തിൽ അവളെ മാംസഗന്ധവും മണ്ണണയുടെ മണവും  പൊതിഞ്ഞു. ഈ ഗന്ധങ്ങൾ അവൾക്കു സ്വയം തീയിൽ ഉരുകി, നരകജീവിതത്തിൽ നിന്നു രക്ഷപ്പെട്ട അമ്മയുടെ* സാന്നിധ്യമേകി. പൗർണമി രാവുകളിൽ അവളെ മനമയക്കുന്ന സുഗന്ധങ്ങൾ തട്ടിയുണർത്തി. ഇരുട്ടിലേക്കു ഇറങ്ങി ചെല്ലാനും അലിഞ്ഞ് സ്വയം ഇരുട്ടാവാനും അവൾ കൊതിച്ചു. ഉണങ്ങിയ ദിനങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. അവളുടെ രാവുകൾക്ക് ദൈർഘ്യം കൂടി വന്നു. വേദനകൾക്ക് രാവെന്നോ പകലെന്നോ ഇല്ലാതായി. അവൾക്കു ആശ്വാസമായിരുന്ന സുഹൃത്തുക്കളും ഒരുനാൾ കുതിരവണ്ടിയിൽ കയറി യാത്രയായി. പൊടി പാറിപ്പിച്ചു    കൊണ്ട് കുതിരകൾ അതിവേഗം പാഞ്ഞു. കുന്നിൻ ചരുവിലെ വളവിനു അപ്പുറത്തേക്കു അവ മറയുന്നതിനു മുൻപെ അവൾ മുഖം തിരിച്ചു നടന്നു.

സഹിക്കെട്ട് അവൾ മരണദേവനെ തേടിയിറങ്ങി.

അവളുടെ അന്വേഷണം ദിവസങ്ങളോളം ആഴ്ചകളോളം മാസങ്ങളോളം നീണ്ടു. ചീറി പായുന്ന വാഹനങ്ങൾക്ക് കാലന്റെ വേഗതയുണ്ടോ…….?, കിണറ്റിലെ വെള്ളത്തിനു മരണത്തിന്റെ തണുപ്പുണ്ടോ....??? ബ്ലേയ്ഡിന്റെ മൂർച്ചയേറിയ തുമ്പിൽ കാലന്റെ കണ്ണിന്റെ തിളക്കമുണ്ടോ.?? ഇങ്ങനെ ചില ചോദ്യങ്ങൾക്കു ഉത്തരം തേടി അവൾ അലഞ്ഞു. പക്ഷെ ദിവസംതോറും അവളുടെ ശരീരത്തിൽ നിന്നു ആരോഗ്യം ചോർന്ന് കൊണ്ടേയിരുന്നു. അവളുടെ കണ്ണിലെ തിളക്കം എവിടെയോ പോയി ഒളിച്ചു. വേദനകൾ കണ്ണാരം പൊത്തി കളിച്ചു. അവസാനം വേദനകളാൽ സാച്ചുറെയ്റ്റഡ് ആയി ഗതികെട്ട പരസഹായത്തിന്റെ തോളിൽ അവൾ നിസഹായയായി  തലചായ്ച്ചു ക്ഷീണിച്ചു കിടന്നു. ഇരുട്ടു നിറഞ്ഞ കിണറ്റിലേക്കു പതുക്കെ ചില സൗഹൃദവള്ളികൾ വളർന്നു പടർന്നിറങ്ങി. അവൾ അതിൽ എത്തിപിടിച്ചു മുകളിലേക്കു വെളിച്ചം ലക്ഷ്യമാക്കി കയറാൻ തുടങ്ങി. പാതി വഴിയിലാണ് പടർന്നത്  പ്രണയമായിരുന്നുവെന്ന്    അവൾ  മനസിലാക്കിയതു. അവളിൽ ആ അറിവ് നല്ല ഉന്മേഷമേകി. എന്നാൽ പിന്നീട് അവയുടെ വേരുകൾക്ക് ശക്തി പകരുന്നതു സഹതാപത്തിന്റെ ജലമാണെന്നു അവൾ തിരിച്ചറിഞ്ഞു. ആ അറിവ് അവളിലെ ഉറങ്ങി കിടന്ന നിരാശയെ തട്ടിയുണർത്തി. ആ രക്ഷാവള്ളികൾ അവൾ സർവ്വശക്തിയും ഉപയോഗിച്ചു ഇരുട്ടിലേക്കു തന്നെ മുറിച്ചിട്ടു.

യമൻ പോലും അവളെ കൈയൊഴിഞ്ഞ വേളയിൽ അവളുടെ മനസിന്റെ ഏതോ കോണിൽ താഴിട്ടു പൂട്ടിയ, രക്ഷ നേടണമെന്ന അതിശക്തമായ ആഗ്രഹത്തെ അവൾ തിരിച്ചറിഞ്ഞു. അവളുടെ കൂടപിറപ്പു ആ താഴ് തുറക്കാൻ അവളെ സഹായിച്ചു. നേരിയ പ്രകാശം തുരുമ്പെടുത്ത വാസനയുടെ മേൽ പതിച്ചു പ്രതിഫലിച്ചു.  അവൾക്ക് അനുഗ്രഹമായി ചിത്രം വര, അതു പ്രാർഥനയായി. പിന്നെയതു  ധ്യാനമായി. അവൾ ചത്രങ്ങൾക്കിടയിലേക്കു ലയിച്ചു  സ്വയം മറന്നു ഇരുന്നു.. അവളിൽ പതിയെ ശൂന്യത വന്നു നിറയാൻ തുടങ്ങി. ആ കുളിർമ്മയിൽ അവളുടെ മനസു ശാന്തമായി. വേദനകളെ അവളുടെ മനസും ശരീരവും ഉൾകൊള്ളാൻ തയ്യാറായി. വര വേദനയെ അകറ്റി നിർത്തുന്ന ഔഷധമായി മാറി. അവളുടെ മനസ്, അനന്ത നീലാകാശത്തിൽ വെള്ള ചിറകുകൾ ഇട്ടടിച്ചു സൂര്യപ്രകാശമേറ്റു മെല്ലെ പറക്കാൻ കൊതിച്ചു. രാപൂവിന്റെ ഗന്ധമാസ്വാദിച്ചു ഇരുട്ടിലേക്ക് അലിഞ്ഞിറങ്ങാൻ അവൾ മോഹിച്ചു.

കറുപ്പിലും വെളുപ്പിലും അവളിൽ മഴ ചാറി തുടങ്ങി. ആ കുളിർമ്മ അവൾക്കു പുതിയ ഊർജ്ജം നൽകി. പിന്നെ പെയ്തതു വർണ്ണമഴയായിരുന്നു. അതു തോരാതെ അവളിൽ പെയ്തുകൊണ്ടിരിക്കുന്നു.. സൂര്യപ്രകാശത്തിൽ കിഴക്കെ മാനത്തു മാരിവില്ല് തെളിഞ്ഞു. അവളുടെ കണ്ണുകളിൽ അവ അപൂർവമായ പ്രഭ ചൊരിഞ്ഞു. അവളുടെ നുണകുഴിയിൽ ചായങ്ങൾ നിറഞ്ഞു. അവളുടെ മനസിലിപ്പോഴും  ആദ്യം പതിഞ്ഞ ചിത്രം ചിത്രമായി തന്നെ തുടിച്ചു നിക്കുന്നുണ്ട്, ഒരു മോചനവും  കാത്ത്.


* അമ്മ - അമ്മയുടെ അമ്മ



December 05, 2011

മഞ്ഞപൂവ്

കാര്‍വര്‍ണ്ണന്റെ  ഉടയാട തന്‍ നിറമുള്ള കുഞ്ഞിപൂവേ
സൂര്യഭഗവാന്റെ ആരാധികേ
പകരുന്നില്ല നീ സൗരഭ്യമെങ്കിലും
പകരുന്നു നീ എന്‍ മിഴികള്‍ക്ക് ആനന്ദം
എന്‍ മനം നിറയെ നീ മാരിവില്ല് കോറിയിടുന്നു

സൂര്യ തേജസ് നീ കണ്‍ കുളിര്‍ക്കെ ആസ്വദിക്കുന്നു
അന്ത്യത്തില്‍ നിന്‍ ആരാധ്യപുരുഷന്‍ നിന്നെ തളര്‍ത്തുന്നു,
നിന്നുള്ളിലെ അവസാന നീര്‍ത്തുള്ളി വറ്റും വരെ
നീ ആ തേജോന്മുഖനെ സ്നേഹിക്കുന്നു , ആരാധിക്കുന്നു
നിന്‍ ജീവിതം സഫലമായീ കുഞ്ഞിപൂവേ
നിനക്ക് ചുറ്റുമുള്ളവര്‍ക്ക് സന്തോഷം നല്‍കിയതിനാല്‍ ......!
സ്നേഹം നല്‍കിയതിനാല്‍ ......!


(ഒന്നര വര്‍ഷം മുന്‍പ് എഴുതിയത് )

October 03, 2011

ചില്ലുകൂട്

സ്വയം തീര്‍ത്ത തടവറയീ തെളിഞ്ഞഗോളം
ദര്‍ശിച്ചു ഞാന്‍ വിവിധവര്‍ണ്ണകാഴ്ചകള്‍,
മായക്കാഴ്ചകള്‍, ഭീതികാഴ്ചകള്‍
ദൃഷ്ടിയോളങ്ങള്‍ പാഞ്ഞോടി മനസ്സിന്‍ക്കൂട്ടിലേക്ക് !
കൂട്ടിയിടിച്ചും, ദിശമാറിയും,
വേഗത കൂടിയും, കുറഞ്ഞും-
അവയുടെ നിലയ്ക്കാത്ത സഞ്ചാരം.
ചിന്താതരംഗങ്ങള്‍ എന്നില്‍ ചിരിയുണര്‍ത്തി,
അതിലിരട്ടി തേങ്ങലുകള്‍ എന്നില്‍നിന്നുണര്‍ന്നു,
അവയുടെ പ്രതിധ്വനികള്‍ സ്വീകരിക്കാന്‍ ഞാന്‍ ഏകായായിരുന്നു !
വീര്‍പ്പുമുട്ടിക്കുന്നു എന്നെയെന്‍ ശ്വാസനിശ്വാസങ്ങള്‍,
അവ തീര്‍ത്ത പാളികളെ കാലം സാന്ദ്രമാക്കികൊണ്ടിരുന്നു
കാഴ്ചകള്‍ മങ്ങി തുടങ്ങി.

ഞാനിപ്പോള്‍ അപാരദര്‍ശി......!!!
ഇനിയെന്നില്‍ ദര്‍ശിക്കാനാകുന്നത് പ്രതിഫലനം മാത്രം.....!
എന്നാലിനിയീ ആവരണം അടര്‍ത്തിമാറ്റാനാകില്ല..
പക്ഷെ എനിക്ക് മോചനം വേണം.എനിക്ക് അനന്തവിഹായസിലേക്ക് പറക്കണം..
ഇനിയുമേറെ കാഴ്ചകള്‍ കാണണം...
ഈ ചില്ലുകൂട് ഒന്ന് പൊട്ടി ചിതറിയെങ്കില്‍......!!!














image source :http://www.odilon-redon.org/Ophelia-1900-1905.jpg

September 04, 2011

മൗനം പറയാതെ പറയുന്നത്.

ഓര്‍മ്മയില്‍ തളംകെട്ടി നിക്കുന്ന നിശബ്ദത, സ്കൂളിൾ(ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍) നിന്നു എക്സ്കേർഷൻ പോയപ്പോ വിവേകാനന്ദ പാറയിൽ വിവേകാനന്ദൻ ധ്യാനത്തിൽ ഇരുന്ന ഇരുട്ടു മുറിയിലെതാണ്. പിന്നെ രണ്ട് വർഷം മുൻപു കുതിര മാളികയിൽ പോയപ്പോൾ അവിടുത്തെ ഇരുണ്ട ഇടനാഴികളിൽ…..തിളക്കമാർന്ന തറയിൽ, മടിചെത്തുന്ന വെളിച്ചം പതിപ്പിക്കുന്ന പ്രതിബിംബങ്ങൾ….ഒരു കാലത്തു നൃത്തവും സംഗീതവും കൊണ്ട് മുകരിതമായ അറകള്‍. ആ ശബ്ദങ്ങളുടെ പ്രതിധ്വനികൾക്കു വേണ്ടി ഞാൻ കാതോർത്തു… എവിടെനിന്നെങ്കിലും ഒരു സ്വാതിതിരുനാൾ കീർത്തനം ഒഴുകി വന്നീരുന്നെങ്കിലോ…എന്നാശിച്ചു.

ചരിത്രം ഉറങ്ങി കിടക്കുന്ന രണ്ടിടങ്ങളിലും എനിക്കൊരു പ്രത്യേക ആനന്ദം അനുഭവിക്കാൻ കഴിഞ്ഞു. ആ നിശബ്ദത എന്നെ ഇപ്പോഴും അതിലേക്കു ആകർഷിച്ചു കൊണ്ടേയിരിക്കുന്നു.

പിന്നീട് മെഡിട്ടേഷൻ ചെയ്തപ്പോഴും മൗനം ഒരുപാടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു.ചിന്തകൾ ഇല്ലാതെ………ശൂന്യമായ അവസ്ഥയിലേക്കു മനസു അല്ലെങ്കിൽ ആത്മാവു എത്തിപ്പെടുന്ന ഒരു അവസ്ഥ അകത്തും പുറത്തും നിശബ്ദത മാത്രം…..മനസു തെളിഞ്ഞ തണ്ണീർതടാകം പോൽ…….ശാന്തം സുന്ദരം………

പ്രണയം….പരിഭവം…..അങ്ങനെ ഒരുപാട് അർത്ഥങ്ങൾ മൗനത്തിൽ ഒളിഞ്ഞു കിടക്കുന്നു. ഒരുപക്ഷെ ഒരോ പ്രായത്തിലും അതിനു പല വ്യാപ്തികളായിരിക്കാം….

മൗനത്തിനു വാചാലതയെക്കാൾ പതിന്മടങ്ങു ശക്തി ഉണ്ട്..നാവിനെക്കാൾ മൂർച്ചയുണ്ട്…അങ്ങനെ നോക്കുമ്പോൾ മൗനവ്രതം എത്ര മാത്രം ശക്തിയുള്ളതായിരിക്കും.………!!

July 03, 2011

മിന്നാമിന്നി





അവളുടെ നിഷ്കളങ്ക മിഴികൾ പടിപ്പുരയിൽ നിന്നും പാടവരമ്പിൽ കൂടെ അങ്ങു ദൂരെ സഞ്ചരിച്ചു..! അവളുടെ ചുണ്ടിൽ പരിഭവത്തിന്റെ ലാഞ്ചന. അനുസരണയില്ലാത്ത മുടി അലക്ഷ്യമായി പാറി പറന്നു കിടന്നു.

“നേരം ഇരുട്ടി തുടങ്ങിയല്ലോ അമ്മു, വാ പോരെ. ഇനി ഇന്നു അവരു വരുമെന്ന് തോന്നണില്ല്യ. മോളു വാ അമ്മമ്മ അമ്മുക്കുട്ടിക്ക് കഥ പറഞ്ഞു തരാം. ആദ്യം വിളക്കു വെച്ച്. പിന്നെ നാമം ചൊല്ലി എന്നിട്ടു പിന്നെ ചോറുണ്ടിട്ട് നല്ലോരു കഥ പറഞ്ഞു തരാം, മോളു വാ ”അമ്മുനേം കൂട്ടി അമ്മമ്മ തൊഴുത്തിന്റെ ഭാഗത്തു കൂടെ, കിണറ്റിൻക്കരയിലേക്കു നടന്നു.

അവളുടെ മിഴികൾ കാടിവെള്ളം കുടിക്കുന്ന അമ്മിണി പശുനെ തേടി പോയി. വളരെ രുചിയോടെ, ആസ്വദിച്ച് തന്നെ അവൾ അവളുടെ അത്താഴം ഭക്ഷിക്കുന്നു. കണ്ടിട്ടു അവൾക്കും കൊതിയായി പോയി..!!അതാ അമ്മിണിയെ തൊട്ടുരുമ്മി അടുത്തു തന്നെ നിക്കുന്നു നമ്മുടെ കിങ്ങിണി ക്കുട്ടി .അത് കണ്ടതും അമ്മുന്റെ ചുണ്ടുകൾ കൂടുതൽ “റ” ആയി . ഈ കാഴ്ക കണ്ട് അവളറിയാതെ അവിടെ നിന്നുപ്പോയി.

“എന്താ കുട്ടി..!! അതൊക്കെ പിന്നെ നോക്കാം. നേരം പോയി..ഇങ്ങോട്ടു വേഗം നടന്നേ, മോളെ കുളിപ്പിച്ചിട്ട് അമ്മമ്മക്ക് അടുക്കളയിൽ ലേശം പണി കൂടെ ബാക്കിയുണ്ട്….ഹാ …..!!, വാ മോളെ”

അമ്മമ്മ അമ്മുനെ കയ്യിൽ പിടിച്ചു കൊണ്ടു പോയി. അമ്മു സ്വന്തം കവിളിൽ അറിയാതെ ചൊറിഞ്ഞു കൊണ്ട് കൂടെ നടന്നു.

കുളിരുള്ള വെള്ളം ദേഹത്തു വീണപ്പോൾ അവൾ തുള്ളി ചാടി. മെല്ലെ ഒന്നു ചിരിച്ചു അതു കണ്ട് അമ്മമ്മയുടെ മുഖത്തു ഒരു മന്ദഹാസം വിരിഞ്ഞു. അവൾ സോപ്പിൻ പത ഊതി കുമിളകളെ പറത്തി...കുട്ടികുളി കഴിഞ്ഞു, അവളെ തോർത്തിക്കൊണ്ടിരുന്ന അമ്മമ്മക്കു അവളൊരു ചക്കര ഉമ്മയും കൊടുത്തു. തോർത്തു ഉടുപ്പിച്ച് അമ്മമ്മ അവളെ ഒക്കത്ത് വെച്ച് വീടിനകത്തേക്ക് കയറി പോയി.

കൃഷ്ണന്റെ ഫോട്ടോയിൽ വിളക്കിൻ തിരിയുടെ പ്രതിഫലനം! ചന്ദന തിരിയുടെ മണം അന്തരീക്ഷത്തിൽ തങ്ങി നിന്നു..

“ഹരേ രാമാ ഹരേ രാമാ……രാമാ രാമാ ഹരേ ഹരേ….
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ……കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ….. ”

രണ്ട് വ്യത്യസ്ത സ്വരങ്ങളിൽ നാമജപം ഉയർന്നു...!!

അമ്മു നിലത്തിരുന്ന് സ്ലേയിറ്റിൽ ചിത്രം വരയ്ക്കുന്നു.
മുത്തശ്ശി അടുക്കളയിൽ പപ്പടം ചുടുന്നു.
മോളെ..മോളവിടെ എന്തെടുക്കാ....?? 

“ആ,.. അതൊക്കെ ഇവിടെ വരുമ്പൊ പറയാം , അമ്മമ്മേ... ”

“എന്നാലും എന്താ ചെയ്യണെന്നു അമ്മമ്മയും കൂടെ ഒന്നറിയെട്ടെ !”

“അതൊക്കെ ഉണ്ട് അമ്മമ്മേ...വേഗം ഇങ്ങ് വായോ..അപ്പോ കാണിച്ചു തരാം...!”

“എന്നാ ശരി...അമ്മമ്മ...ദാ വരുന്നു ട്ടൊ. !!

“ഉം......... ” അവൾ മൂളി

“ഇന്നു എന്തൊക്കെയാ അമ്മുനു വേണ്ടി അമ്മമ്മ ഉണ്ടാക്കിയെന്നു അറിയോ മോൾക്കു..??അമ്മുനു എറ്റവും പ്രിയപ്പെട്ട അവിയൽ പിന്നെ മോരു കറി പിന്നെ പപ്പടം ചുട്ടതു പിന്നെ കണ്ണിമാങ്ങാ അച്ചാറ്...!!”

“ഉം...., ഹായ് അവിയലുമുണ്ടോ..!!"

“ആ ഉണ്ടല്ലോ ! എല്ലാം കൂട്ടി ചോറുണ്ട്, അമ്മമ്മ മോൾക്കു കഥ പറഞ്ഞു തരാട്ടൊ....”

“എന്തു കഥയാ അമ്മമ്മേ??”

“ഒരു മിന്നമിനുങ്ങിന്റെ കഥ”

“ശരിക്കും എനിക്ക് മിന്നാമിന്നിയെ ഒത്തിരി ഇഷ്ട്ടാ..”

“അത് അമ്മമ്മക്കു അറിയാലോ!”

“അതെങ്ങനെ അമ്മമ്മ അറിഞ്ഞു?!!”

“എന്റെ ചക്കര കുട്ടനല്ലെ..? പിന്നെ അറിയാതിരിക്കോ ??

അമ്മമ്മ അമ്മുനുള്ള ഭക്ഷണം കൊണ്ട് വന്നു
സ്ലേയ്റ്റിൽ വരച്ച ചിത്രം അമ്മമ്മക്കു നേരെ അമ്മു നീട്ടി. മൂന്നു രൂപങ്ങൾ.!!നടുവിൽ അമ്മു അതു തീർച്ച ..പിന്നെ അപ്പുറവും ഇപ്പുറവും ഉള്ളത്??

“അപ്പോ അമ്മമ്മേ,ഇവർക്കു ഞാൻ ചക്കരക്കുട്ടനല്ലേ ??"

“പിന്നല്ലാതെ....!!"

“പിന്നെ എന്താ അവർക്കു എന്നെ വേണ്ടാത്തെ..?"

കുറച്ച് അചാറും പിന്നെ പപ്പടവും പിന്നെ കറികളും കൂട്ടി അമ്മമ്മ ഒരു കൊച്ചു ഉരുള ഉണ്ടാക്കി.

“ആ.....മോള് വാ തുറന്നേ ….ആ …..അം…. അങ്ങനെ…. മോളെ മിന്നാമിന്നിക്കു വേണല്ലോ.”

“ആണോ .??..ശരിക്കും..?? സത്യമായിട്ടും..??”

“അതെ..ശരിക്കും!! സത്യമായിട്ടും..! കുറ്റാകൂരിരുട്ടിൽ, വഴി തെറ്റി പോയവർക്കു മിന്നാമിന്നി വഴി കാണിക്കാനായി മിന്നി മിന്നി പറന്ന് നടക്കും .”

“എന്നിട്ട്……..?”

“എന്നിട്ട് എന്താ അവർക്കു അവരുടെ വീട്ടിലേക്കുള്ള വഴി കാണിച്ച് കൊടുക്കും..!”

“അപ്പോ എന്റെ അച്ഛനും അമ്മക്കും അവരു വഴി കാണിച്ചു കൊടുക്കോ, അമ്മമ്മേ ..??”

“ഉം…….കാണിച്ച് കൊടുക്കും..........!! “ ഗൌരവഭാവത്തോടെ അമ്മമ്മ ആ കൊച്ചു മനസിന്റെ സംശയമകറ്റി.

“അങ്ങനെ അവസാനത്തെ ഉരുളയും കഴിഞ്ഞു…!!അമ്മു നല്ല കുട്ടിയാണല്ലോ..!!”

ആ കൊച്ചു മിടുക്കി അമ്മമ്മയുടെ മടിയിൽ കിടന്നു. എന്നും അങ്ങനെ തന്നെയാണ് പതിവ്. 
അവളുടെ മിനുസമുള്ള തലമുടി തലോടിക്കൊണ്ട് അമ്മമ്മ ..

“മിന്നാമിന്നികൾ നല്ല സ്നേഹമുള്ളവരാ..അവരു മോൾടെ കൂടെ കളിക്കാനും പാടാനുമോക്കെ വരും എന്റെ ചക്കരയുടെ മുടിയാകെ അവർ അലങ്കരിക്കും അമ്മുന്റെ കൂടെ നൃത്തം വെയ്ക്കും ”

അവളുടെ മിഴികൾ താനെ പൂടി. അവൾ പതുക്കെ മിന്നാമിന്നികളുടെ ലോകത്തേക്കു പറന്നു..

“അമ്മുനെ നോക്കി എത്ര നേരമായി ഞാനിവിടെ നിക്കുന്നു. എന്താ ഇത്ര വൈക്യേ ..?"

മിന്നിമിന്നി കൊണ്ടിരുന്ന  മിന്നാമിനുങ്ങിന്റെ ചോദ്യം കേട്ട് അവളുടെ മിഴികൾ അത്ഭുതം കൊണ്ടു മിഴിച്ചു !

“വാ , അമ്മുനെ കാത്ത് എത്ര പേരാ ഇരിക്കുന്നേന്നു നോക്കിയെ ”

ആ മിന്നാമിനുങ്ങ് തന്റെ കൂട്ടുക്കാരെയെല്ലാം അവൾക്കു പരിചയപ്പെടുത്തി കൊടുത്തു. 

“വാ അമ്മു, നമുക്കു കളിക്കാം “ അവർ അവളെ ക്ഷണിച്ചു ..
അവൾ പെട്ടെന്ന് തന്നെ അവരോട് കൂട്ടായി. അവൾക്കു അവർ ലക്ഷദീപങ്ങൾ തീർത്തു. അവളുടെ ആലസ്യമുള്ള മുടിയെ അവർ അലങ്കരിച്ചു അവളുടെ കൂടെ കണ്ണാരം പൊത്തി കളിച്ചു. പക്ഷെ ഒരോ പ്രാവശ്യവും അമ്മു തന്നെ ജയിച്ചു.!

അവർ മാനത്തു ചിത്രങ്ങൾ വരച്ച് അവളെ രസിപ്പിച്ചു .അവൾ അത്രയേറേ ഇതു വരെ സന്തോഷിചിട്ടില്ല .എല്ലാത്തിനും സാക്ഷിയായി, പാതി വിരിഞ്ഞ ചന്ദ്രനും, പിന്നെ നക്ഷത്രങ്ങളും..പിന്നെ മൂക സാക്ഷിയായി, ഇരുട്ടും!

സമയം അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. രാത്രിയുടെ നാലാം യാമവും കഴിഞ്ഞു. സൂര്യൻ കിഴക്ക് തന്റെ സാന്നിദ്ധ്യം അറിയിച്ചപ്പോൾ, അവളെ കൂട്ടിക്കൊണ്ട് വന്ന മിന്നാമിനുങ്ങ് പറഞ്ഞു 

“ഇനി അമ്മുന്റെ കൂടെ കളിക്കാൻ നാളെ വരാം. മോളിപ്പോ തിരിച്ചു പോയിക്കൊ..ഇനിയെല്ലാ രാത്രിയിലും അമ്മുനെ കൂട്ടിക്കൊണ്ട് പോകാൻ ഞാൻ വരും... “

കിങ്ങിണി പശുവിന്റെ കരച്ചിൽ കേട്ടാണ് അവൾ ഉണര്‍ന്നത്. അവൾ മിഴികൾ തിരുമി പുറത്തേക്കിറങ്ങി .അമ്മമ്മ അമ്മിണിയെ കറക്കുന്നു.അവൾ തൊഴുത്തിനടുത്തേക്കു ചെന്നു..

മിന്നാമിന്നികൾ അവൾക്കു നൽകിയ മനോഹര രാത്രിയെ കുറിച്ച് അമ്മമ്മയോടു വാതോരാതെ സംസാരിച്ചു.. അവളുടെ കണ്ണിൽ ആയിരം ആയിരം മിന്നാമിനുങ്ങുകൾ നൃത്തം വയ്ക്കുന്നതായി അമ്മമ്മ കണ്ടു.