December 08, 2010

നിശാഗന്ധി

വളരെ വൈകി വിടര്‍ന്ന പൂവായിരുന്നു ഞാന്‍ 
സൂര്യന്റെ അഭാവത്തില്‍ , പാതിരാത്രിയില്‍- 
വിരിഞ്ഞ നിശാഗന്ധി 
ആ സൗരഭ്യത്തില്‍ ആകൃഷ്ടനായി  നീ
ആ വശ്യഗന്ധം നിന്നെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു 
എന്റെ വെണ്മയില്‍ , എന്റെ വശ്യഗന്ധത്തില്‍ 
നീ മതി മറന്നു പോയി , സ്വയം മറന്നു പോയി 


നിന്റെ അധരങ്ങള്‍ എന്നില്‍ ഒരു കോടി ഹിമകണങ്ങള്‍ ചൊരിഞ്ഞു 
ഓരോ ഹിമബിന്ദുവിലും ഞാന്‍ നിന്റെ വശ്യസ്നേഹം അനുഭവിച്ചറിഞ്ഞു 
നിന്‍ നാസികദ്വാരങ്ങളിലൂടെ, ഞാന്‍ 
നിന്‍ ഹൃദയത്തില്‍ കയറി കൂടി, ഞാന്‍ പോലും അറിയാതെ 
അവിടെ നിന്റെ രക്തത്തിന്റെ,
സ്നേഹരക്തത്തിന്റെ , സുഖമുള്ള ചൂട് 
സുഖമുള്ള ഒരു അനുഭുതി 


പക്ഷെ എനിക്ക് എന്നിലേക്ക്‌ മടങ്ങിയെ തീരു 
ഒരു പുതു പുലരിയെ വരവേല്‍ക്കാനായി 
നിന്റെ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവൂ 
ഈ വശ്യഗന്ധം നീ മറന്നേ തീരു
മഞ്ഞു പെയ്യുന്ന , നിലാവുള്ള ഈ നിശയുടെ
മടിത്തട്ടില്‍ നീ നിന്റെ മധുരമുള്ള ഓര്‍മ്മകളെ സമര്‍പ്പിക്കു
അവിടെ നിന്റെ സ്മൃതികള്‍ എന്നും ഭദ്രമായിരിക്കെട്ടെ 
ഇനി നീ മടങ്ങു, സസന്തോഷം.

November 26, 2010

പാദസ്വരം


കേട്ട് നിന്‍ മണിനാദം ആദ്യമായി ബാല്യത്തില്‍
വീണ്ടും  കേള്‍ക്കുവാനൊരു  മോഹമുദിച്ചു
നിന്നെ  കിലുകിലുക്കി ,തുള്ളിച്ചാടി  ഞാന്‍ ,  
എന്‍  പിഞ്ചു  മനസും  നൃത്തമാടി 
നിന്‍  കണ്ണികള്‍  താനേയകന്നു, എന്നന്നേക്കുമായി അകന്നു 


കൗമാരത്തില്‍  വീണ്ടും  എന്നില്‍ വന്നണഞ്ഞു നീ 
സൃഷ്ടിച്ചു ഒരായിരം  ശബ്ദതരങ്ങള്‍  നിന്‍  നാദമെന്നില്‍ 
മധുരസംഗീതം പൊഴിച്ചു നീയെന്‍ കാതുകളില്‍ 
ആ  ഗീതമെന്നെ  പുളകമണിയിചു, ഞാനാകെ  പൂത്തുലഞ്ഞു 
നിന്‍  കണ്ണികള്‍  വീണ്ടുമകന്നു, എന്‍  പാദങ്ങള്‍  ഉള്‍ക്കൊള്ളാനാവാത്തവിധം അകന്നു 


യൗവനത്തില്‍  നീയെന്നെ വീണ്ടും  തേടിയെത്തി 
പക്ഷെ ഹര്‍ഷാരവം  മുഴക്കുന്നില്ലയെന്നില്‍
എന്നാല്‍ ഭയക്കുന്നു നിന്‍ നൂപുരധ്വനിയെ  
ഗന്ധര്‍വന്മാര്‍ അത്  കേട്ടു  പിന്തുടരുമോ   ........??..!!
അതിനാല്‍ അണിയിലൊരിക്കലും  നിന്നെ  ഞാന്‍ 
നിന്‍  കണ്ണികള്‍  അകലാതെ  ഭദ്രമായി സുക്ഷിക്കാം ഞാന്‍  ..!

November 20, 2010

തുമ്പ പൂവ്

പൂജക്കെടുക്കാത്ത  പൂ ഞാന്‍ 
ആരാലും ചൂടപ്പെടാത്തവള്‍   
ആണ്ടിലൊരിക്കല്‍ ..
ഒരിക്കല്‍ മാത്രം വാഴിക്കപെടും ഞാനൊരു രാജകുമാരിയായി
അന്ന് എന്നെ കൂട്ടാതെ പൂവടയില്ല...
എന്‍റെ സാന്നിധ്യമില്ലാതെ ആര്‍പ്പു വിളികളുമില്ല
എന്നും ശുഭ്ര വസ്ത്ര ധാരിയായി ..
 പ്രൌഡിയോടെ നിലകൊള്ളുന്നു ഞാന്‍
പക്ഷെ ....എത്രനാള്‍...???.....!!

October 15, 2010

നിന്‍റെ ഓര്‍മ്മയ്ക്ക്‌

അഞ്ചു ദിവസമായി തിമിര്‍ത്താടി പെയ്യുന്ന നൂല്‍ മഴ . മഴമേഘം തന്റെ പക്കലുള്ള പളുങ്ക് മാലയുടെ പളുങ്കുമണികള്‍ ജപിച്ചു കൊണ്ടേ ഇരുന്നു ....

ജപിച്ചിട്ടും ജപിച്ചിട്ടും മതി വരാതെ ...

ഇനിയും കാത്തു നിന്നാല്‍ ശരിയാവില്ല .അവന്‍ തോള്‍ സഞ്ചിയുമെടുത്ത്‌ ഉമ്മറത്തേക്ക് ഇറങ്ങി. അവള്‍ ഓടി പോയി ഒരു വാഴയില മുറിച്ചു കൊണ്ട് വന്നു . അവന്‍ നടന്നു തുടങ്ങി ..അവള്‍ വാഴയില അവന്റെ തലയ്ക്കു മീതെ ചൂടി, കൂടെ നടന്നു .

"പെണ്ണേ , എന്റെ ഉള്ളില്‍ പെയ്യുന്ന തീ മഴയ്ക്ക് തടയിടാന്‍ എന്തുണ്ട് നിന്റെ കയ്യില്‍ ..?"

നടന്നു കൊണ്ട് ഒരു മന്ദഹാസത്തോടെ അവന്‍ ചോദിച്ചു 

അവന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ക്ക് അവളുടെ കയ്യില്‍ മറുപടി 

ഒന്നുമില്ലായിരുന്നു....

എന്നും, എപ്പോഴും അങ്ങനെ ആയിരുന്നു .

തിമിര്‍ത്തു പെയ്യുന്ന മഴ പോലെ മൗനം അവര്‍ക്കിടയിലേക്ക് പെയ്തിറങ്ങി .അവളുടെ മനസ്സില്‍ പക്ഷെ ഓര്‍മ്മകളുടെ മഴവെള്ളപ്പാച്ചില്‍...

"സഖാവിന്റെ തൃപ്പാദങ്ങളിലെങ്കിലും എനിക്കൊരിടം നല്‍കിയാല്‍ മതി . എന്റെ ശ്വാസം നിലയ്ക്കും വരെ പരിഭവങ്ങളൊന്നുമില്ലാതെ ഞാന്‍ അവിടെ കഴിഞ്ഞോളാം ."

അവളുടെ മുറിഞ്ഞു പോകുന്ന വാക്കുകള്‍ ..

"പെണ്ണേ, നിനക്ക് വട്ടാ...നിന്റെ ഈ വട്ടിനു ഈ ഭൂഗോളത്തിലെ ചികിത്സ ഇല്ല.."

വീണ്ടും ഒരു മൃദു ഹാസത്തോടെ അവന്‍ പറഞ്ഞു 

അവന്‍ അപൂര്‍വ്വമായെ സംസാരിക്കൂ .പക്ഷെ മൊഴിയുന്ന വാക്കുകള്‍ കല്ലില്‍ കൊത്തിവെച്ചത് പോലെയുള്ളവയാണ്. 

അവളുടെ ഓര്‍മ്മകളുടെ ചുഴിയില്‍ അവന്റെ ഒരു വാചകം കൂടി പെട്ടു.

"എനിക്ക് ആത്മാവില്‍ നിന്ന് സംസാരിക്കുന്നതാണ് ഇഷ്ടം ."

ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്ത അവരുടെ ഒരുമിച്ചുള്ള യാത്ര പുഴക്കടവില്‍ ചെന്ന് നിന്നു. അവിടെ ഒറ്റയ്ക്ക് ഗര്‍വ്വോടെ നില്‍ക്കുന്നു സര്‍പ്പഗന്ധി. അതിനു ചുവട്ടില്‍ തേജ്വസ്നിയായ ഒരു ദേവി വിഗ്രഹം . മഞ്ഞയുടെയും ചുവപ്പിന്റെയും അലങ്കാരങ്ങള്‍ ഇല്ലാതെ, ദേവി അതിസുന്ദരി തന്നെ. ആ മുഖത്തെ തേജസ്സ്‌ അവര്‍ണനീയം തന്നെ.അവള്‍ക്കു ആ ദേവി തോഴിയായിരുന്നു ..സര്‍പ്പഗന്ധി സദാ അവളുടെ തോഴിക്കു പുഷ്പാഭിഷേകം നടത്തി കൊണ്ടിരിന്നു.

വാഴയില നിറമുള്ള ബ്ലൗസും കാപ്പിപ്പാവാടയും നനഞ്ഞു കടും നിറമായി .അവന്റെ ചാര നിറമുള്ള ജുബ്ബ നഞ്ഞു കുതിര്‍ന്നു ശരീരത്തോട് ചേര്‍ന്ന് കിടന്നു ,ഒരു പ്രണയിനിയെ പോലെ. വെള്ളത്തുള്ളികള്‍ അവന്റെ കണ്ണാടിച്ചില്ലില്‍ ഇടം നേടിയിരുന്നു . അവന്‍ ആ വെള്ളത്തുള്ളികളെ തുടച്ച് നീക്കി വീണ്ടും കണ്ണട ധരിച്ചു. അവ്യക്തമാണെങ്കിലും അവളുടെ കണ്ണുകളിലെ സ്നേഹം അവന്‍ കണ്ടു. അവളുടെ ചുരുണ്ട മുടിയില്‍ പറ്റിയിരിക്കുന്ന പളുങ്കുമണികള്‍ കണ്ടു. ആ സ്നേഹത്തില്‍ , ആ നീര്‍മണിത്തുള്ളികളുടെ ശോഭയില്‍ അവനൊരു നിമിഷം അലിഞ്ഞു നിന്നുപോയി .

വികാരാധീനനായി അവന്‍ " ഞാന്‍ മരിച്ചാല്‍ എന്റെ ആത്മാവ് എന്നും എപ്പോഴും നിന്നോട് കൂടെയുണ്ടാവും "

ആ വാക്കുകള്‍ പതിഞ്ഞത് അവളുടെ ആത്മാവിലായിരുന്നു .

മഴയുടെയും മിഴികളുടെയും നീര്‍കണങ്ങള്‍ ഒന്നായി മാറിയ നിമിഷം.

അവനെ കാത്തു ഓളങ്ങളുടെ നൃത്തത്തിനനുസരിച്ച് ആടുന്ന തോണി കിടപ്പുണ്ടായിരുന്നു .അവന്റെ മനസ്സില്‍ തീയൊന്നു ആളിക്കത്തി .

അവന്റെ മനസ്സില്‍ തീ കോരിയിടുന്നത് അവകാശ ലംഘനങ്ങളാണ് , അടിമത്തമാണ്‌ .

വിമോചനമാണ് അവന്റെ ലക്‌ഷ്യം. 

അതാണ്‌ ഈ ജന്മം അവന്റെ നിയോഗം .

ഈ നൂല്‍മഴയിലും അവന്റെ ഹൃദയം ജ്വലിച്ചു കൊണ്ടിരുന്നു. അവന്‍ അവളില്‍ നിന്നു മുഖം തിരിച്ചു നടന്നു; തോണിയില്‍ കയറി ഇരുന്നു തുഴഞ്ഞു . ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ. കുറച്ചു നിമിഷങ്ങള്‍ കൊണ്ട് അവനും തോണിയും മഴയാല്‍ മറയ്ക്കപ്പെട്ടു.

അവള്‍ തിരിഞ്ഞു നടന്നു .

"പെണ്ണേ, നീ സന്തോഷത്തോടെ ജീവിക്കുന്നത് വിദൂരതയില്‍ നിന്നു കണ്ടു ഞാന്‍ സന്തോഷിച്ചോളാം. എന്റെ നിയോഗം , എന്റെ ലക്‌ഷ്യം അത് വിമോചനമാണ് .അടിമത്തത്തില്‍ നിന്നുള്ള വിമോചനം ."

വീണ്ടും പല ചിന്തകളും ചുഴിയില്‍ പെട്ടു തിരിഞ്ഞു .

"എന്റെ സ്വപ്നം , സഖാവിന്റെ ലക്‌ഷ്യം സാക്ഷാത്കരിച്ചു കാണപ്പെടണം എന്നാണ് .സഖാവിന്റെ സ്വപ്നം ഇപ്പോള്‍ എന്റെതും കൂടെയാണ് "

മഴമേഘങ്ങള്‍ വീണ്ടും പതിനാറു ദിവസം കൂടെ ജപം തുടര്‍ന്നു. കുളവും തോടും പുഴയും കടലും ഒന്നാകുന്നത് വരെ.

ചാറ്റല്‍ മഴയുള്ള ഒരു ദിവസം .സര്‍പ്പഗന്ധി ഇപ്പോള്‍ പഴയത് പോലെ പൂക്കാറില്ല. കാലം ഇപ്പോള്‍ അതില്‍ ജീവന്‍റെ നേരിയ തുടിപ്പ് മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളൂ .

പ്രകൃതിയും കാലവും മരച്ചുവട്ടില്‍ കുടികൊള്ളുന്ന ദേവി ശില്പത്തിലും മാറ്റങ്ങള്‍ വരുത്തി . ദീപവും അലങ്കാരങ്ങളും ഇല്ലെങ്കിലും തേജസ്സിനൊരു കുറവുമില്ല. ഇന്നും ഏകാകിനിയായി ദേവി നിലകൊള്ളുന്നു .

വാഴയില നിറമുള്ള ബ്ലൗസുമിട്ടു, സര്‍പ്പഗന്ധിയെ ചാരി, ദേവിക്ക് അരികിലായി, വിദൂരതയിലേക്ക് കണ്ണുംനട്ട് ആകാംഷയോടെ നില്‍ക്കുന്നു അവള്‍ .സ്നേഹം തുളുമ്പുന്ന മിഴികള്‍ ..നീര്‍കണങ്ങള്‍ പറ്റിയിരിക്കുന്ന ചുരുണ്ട മുടിയിഴകള്‍ ..

" ഞാന്‍ മരിച്ചാല്‍ എന്റെ ആത്മാവ് എന്നും എപ്പോഴും നിന്നോട് കൂടെയുണ്ടാവും "

അവളുടെ മിഴികളും ആത്മാവും ഒരേ സ്വരത്തില്‍ മന്ത്രിച്ചു .

ആകാശത്തു ശോണിമ മറഞ്ഞു തുടങ്ങിയിരുന്നു . നിശ പ്രകൃതിയെ ആലിംഗനം ചെയ്യാന്‍ ഒരുങ്ങി നിന്നു .അവള്‍ തിരിഞ്ഞു നടന്നു ..

ഓടു മേഞ്ഞ മേല്‍കൂരയിന്‍ കിഴില്‍ അവള്‍ ഉറങ്ങാന്‍ കിടന്നു .ഓടിന്റെ വിടവിലുടെ ശീതനടിച്ചു കൊണ്ടേ ഇരുന്നു .നെറ്റിയില്‍ പതിക്കുന്ന കുളിര്‍മയുള്ള നീര്‍കണങ്ങള്‍, അവയിലൂടെ അവന്റെ ചുംബനത്തെ അവള്‍ അനുഭവിച്ചറിഞ്ഞു. പുറത്തു മഴയുടെ സംഗീതം. ആ താരാട്ടില്‍ അവള്‍ അവന്റെ സ്വരത്തെ ശ്രവിച്ചു.സൂര്യകിരങ്ങള്‍ അവളുടെ കണ്ണുകളെ തഴുകി ഉണര്‍ത്തിയപ്പോള്‍ അവള്‍ കണി കണ്ടുണര്‍ന്നത് അവനെ ആയിരുന്നു.മന്ദമാരുതന്‍ മുടിയിഴകളെ തഴുകുമ്പോള്‍ അവള്‍ അവന്‍റെ ശ്വാസത്തെ അടുത്തറിഞ്ഞു.മുറ്റത്തു വിരിയുന്ന പവിഴമല്ലി പൂക്കളില്‍, അവള്‍ അവന്റെ മന്ദഹാസത്തെ കണ്ടു. അവയെ നിലം തൊടാതെ അവള്‍ സംരക്ഷിച്ച് പൂജക്കെടുത്തു ..സമുദ്രത്തിലെ നീലിമയില്‍ അവള്‍ അവന്റെ മിഴികളുടെ അഗാധതയെ തേടി ...അര്‍ത്ഥങ്ങളെ തേടി..പുഴക്കടവിലെ പഞ്ചാരപൂഴിയില്‍ അവള്‍ അവന്റെ കാലടികളെ തേടി നടന്നു. പുല്‍ക്കൊടിയില്‍ കനത്തു നില്‍ക്കുന്ന മഞ്ഞുതുള്ളിയെ കണ്ണില്‍ എഴുതി അവള്‍ അവന്റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. അവള്‍ ഏഴു കടലും കടന്നു വരുന്ന താമര നൂലിനോട് അവനെ കുറിച്ച് ആരാഞ്ഞു ...

അവന്‍ ആത്മാവ് ഉള്ളവന്‍ ആണ് . അവന്‍ വരാതിരിക്കില്ല .
അവള്‍ അവന്റെ ആത്മാവ് കുടിക്കൊള്ളുന്ന ദേഹത്തെ തേടുകയാണ് ...

എല്ലാ ദിവസവും സന്ധ്യക്ക്‌ അവള്‍ ദേവിയോട് സല്ലപിക്കും .എന്നിട്ട് വിദൂരതയിലേക്ക് കണ്ണയച്ചു അങ്ങനെ നില്‍ക്കും ..ഇരുട്ടുന്നതു വരെ ..

അന്നും പതിവ് പോലെ അവള്‍ അവിടെ നിന്നു. ചാറ്റല്‍ മഴ കനത്തു തുടങ്ങി .മഴമേഘങ്ങള്‍ വീണ്ടും ജപിച്ചു തുടങ്ങി . അവ ഭൂമിയിലേക്ക്‌ പളുങ്ക് മണികള്‍ പൊഴിച്ച് കൊണ്ടിരുന്നു.അവള്‍ എന്നിട്ടും വിദൂരതയില്‍ കണ്ണും നട്ട് നില്പാണ്. അവളുടെ മുഖത്ത് ആശങ്ക .....

ആകാംഷ ...


സ്നേഹം ...


സന്തോഷം ...!!!

എല്ലാം മാറി മാറി മിന്നി . ഓളങ്ങളെ വകഞ്ഞു മാറ്റി ഒരു തോണി പുഴക്കടവിലേക്ക് ; അവളുടെ മുഖം കൂടുതല്‍ തെളിഞ്ഞു. കണ്ണാടിച്ചില്ലില്‍ ഇടം നേടിയ നീര്‍ത്തുള്ളികളില്‍ ഇപ്പോള്‍ അവള്‍ക്കു അവളെ തന്നെ കാണാം.

വര : ദിലീപ് http://www.facebook.com/dileeptkpr
(എന്റെ സുഹൃത്ത് ദിലീപിന്റെ പ്രചോദനത്തില്‍ ഞാന്‍ എഴുതിയ എന്റെ ആദ്യ കഥ . ഇത് തികച്ചും ഒരു കാല്‍പനിക കഥയാണ്‌. ഇതിലെ കഥാപാത്രം രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന പെണ്‍ക്കുട്ടിയാണ് . കഥയുടെ പേരും ദിലീപിന്റെ സംഭാവന ആണ്. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..ദിലീപിന് പ്രത്യേകം നന്ദി .)

September 21, 2010

ലക്‌ഷ്യം

ഇവിടുന്നു നോക്കിയപ്പോള്‍ അരികത്തെന്നു തോന്നി ...
അവിടെ എത്തിപെടാനായി നടന്നു ...
നടക്കുംതോറും അകലം കൂടിവന്നു ..
എങ്കിലും ഞാൻ വിട്ടു കൊടുത്തില്ല ..
അവിടെ എത്തിചേരാൻ തന്നെ മനസിലുറപ്പിച്ചു
നടന്നടുക്കുംതോറും രൂപം  വലുതായി വന്നു ..
അതിന്റെ പ്രഭ കണ്ണുകളില്‍ തറയ്ക്കാന്‍ തുടങ്ങി ..
കണ്ണ് ചിമ്മി കൊണ്ട് വീണ്ടും നടന്നു ..
മിഴി തുറക്കാന്‍ പറ്റാത്തയത്ര പ്രകാശം ..
ദിശ മനസ്സില്‍ കുറിച്ചിട്ടു കൊണ്ട് വീണ്ടും നടന്നു ...
ദേഹം ചുട്ടു പൊള്ളാന്‍ തുടങ്ങി ...
ഞാനത് വക വെച്ചില്ല ...
ദേഹം ഉരുകാന്‍ തുടങ്ങി..
അപ്പോഴും ഞാന്‍ നടന്നു .....സൂര്യനും ഞാനും ഒന്നാകുന്നത്‌ വരെ  ...!!

September 19, 2010

വെള്ളാരം കല്പ്പടികള്‍

രക്തകുഴലിലൂടെ വാര്‍ന്നുകൊണ്ടിരുന്നു രക്തം...
ദേഹം മന്ദം തണുപ്പിനെ വരിച്ചു
ഗുരുത്വാകര്‍ഷണം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി
എനിക്കിപ്പോള്‍ എവിടെയും സഞ്ചരിക്കാം...പറക്കാം.
പ്രതിബന്ധങ്ങള്‍ താനേ വഴി മാറിയിരിക്കുന്നു ... ..
കെട്ടുപ്പാടുകളുടെ ചങ്ങല ഞാന്‍ പൊട്ടിച്ചെറിഞ്ഞു.

ഞാന്‍ പിച്ച വെച്ചു, പിച്ച വെച്ചു നടന്നു ..
മുള്ളുകള്‍ എന്റെ പാദങ്ങളെ കുത്തിനോവിക്കുന്നില്ല
കല്ലുകള്‍ എന്നെ വേദനിപ്പിക്കുന്നില്ല...
അവയ്ക്ക് എന്നോട് ഇത്രയും സ്നേഹമോ ..?? ഇത്രയും കരുതലോ..!!
ഈ സ്നേഹത്തെയാണോ ഞാന്‍ ദീര്‍ഘ നാളായി തേടിയത് ..?

ഇപ്പോള്‍ വെള്ളിനൂല്‍ മഴയില്ല ..
മരവിപ്പിക്കുന്ന കോടമഞ്ഞില്ല ..
പക്ഷെ എന്തൊരു കുളിര്‍മ .!
എന്തൊരു അനുഭുതി ..!
എങ്കിലിതു നേരത്തെ ആകാമായിരുന്നു ...

മനോഹരമായ കല്പ്പടികള്‍ ...
ആകാശത്ത് നക്ഷത്രങ്ങള്‍ എന്ന പോലെ
പച്ചിലകള്‍ക്കിടയില്‍ നിറയെ പിച്ചകപൂക്കള്‍
ഞാനാ പടികള്‍ കയറി ..
വെള്ളാരംക്കല്പടികള്‍ ...!!

September 03, 2010

സ്നേഹസ്പര്‍ശം

സ്നേഹത്തിനായി ദാഹിക്കുന്നവര്‍ക്ക് ...
സ്നേഹം അറിഞ്ഞിട്ടില്ലാത്തവര്‍ക്ക് ...
സ്നേഹമഴയായി എന്നും അവള്‍ ഭൂമിയില്‍ പെയ്തിറങ്ങട്ടെ
അവളുടെ പാദസ്പര്‍ശം ഏല്‍ക്കുന്ന ഭൂമി എത്ര സുന്ദരം
അവളെ തിരിച്ചറിയുന്ന ഭൂവാസികളോ...
അതിലേറെ സുന്ദരം ..
ഒരു നറുപുഷ്പം പോലെ അവള്‍ എന്നും
എന്നെന്നും ഓരോ ഹൃദയങ്ങളിലും വിരിയട്ടെ
ധന്യമീ സൗഹൃദം ...
സുന്ദരമീ നാളുകള്‍ ...
മഴവില്ലിന്‍റെ മാസ്മരികത ഉണര്‍ത്തുന്ന
അവളുടെ ഓരോ സാമീപ്യം എന്നും എന്‍
മന്ദാരചിപ്പിയില്‍ മാണിക്യ കല്ലായി ഞാന്‍ കാത്തു കൊള്ളും
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അവളെന്‍ തായ് യായ്....
ആ മടിത്തട്ടില്‍ വീണു ഉറങ്ങാന്‍ ഞാന്‍ കൊതിച്ചു പോവുന്നു ..
എന്നും കൊതിച്ചു പോവുന്നു ...


(A poem written by my friend)

August 29, 2010

കേഴുന്ന ആത്മാക്കള്‍





മരിച്ചു കഴിഞ്ഞാല്‍ പിന്നെ ദുഖമില്ല, വേദനയില്ല , പകയില്ല വെറുപ്പില്ല എന്നാണ് എന്‍റെ അറിവ്, കേട്ടുകേള്‍വി ..ബന്ധങ്ങളും ബന്ധനങ്ങളുമില്ല ....അങ്ങനെ ഒരു ലോകത്തേക്ക് ആണ് മനുഷ്യര്‍ എത്തിപെടുന്നത്...
ഇതെല്ലാം നമ്മുടെ ധാരണകള്‍ ....യാഥാര്‍ത്ഥ്യം എന്തെന്ന് ആര്‍ക്കുമറിയില്ല ..
ജീവിച്ചിരിക്കുമ്പോള്‍ ഞാനുമായി വലിയ ബന്ധമില്ലാത്ത വ്യക്തികള്‍ മരിച്ചതിനു ശേഷം എന്നോട് സങ്കടങ്ങള്‍ പറയുന്നു ...എനിക്കു അത്ഭുതം തോന്നുന്നു ...എന്നോട് എന്തിനാണ് അവര്‍ ഓരോന്നും ആവശ്യപെടുന്നത് ...

അറിയില്ല ...!

ഒന്നാമന്‍ .....എന്‍റെ കൊച്ചച്ചന്‍

ഒരു നാൾ കൊച്ചച്ചന്‍ എന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപെട്ടു . എന്നോട് കരഞ്ഞു കൊണ്ട് പറഞ്ഞു "ഞാന്‍ സ്വയം മരിച്ചതല്ല ..എന്നെ കൊന്നതാ "..എന്നിട്ട് എന്‍റെ കയ്യില്‍ രണ്ടു മക്കളെയും ഏല്‍പ്പിച്ചു തന്നിട്ട് പറഞ്ഞു ...."എന്‍റെ മക്കളെ നോക്കികൊള്ളണം. "
 വളരെ കുറച്ചു പ്രാവശ്യമേ ഞാന്‍ കൊച്ചച്ചനെ കണ്ടിട്ടുള്ളു ...സംസാരിച്ചിട്ടുള്ളു..
ഞങ്ങളോട് കൊച്ചച്ചനു വലിയ താല്പര്യം ഉണ്ടായിരുന്നില്ല ...അവസാന നിമിഷങ്ങളില്‍ കൊച്ചച്ചന്‍ അമ്മയോട് പശ്ചാതപിച്ചിട്ടുണ്ട് ....ചിരിച്ചു കാണിച്ചതും വാത്സല്യം ചൊരിഞ്ഞതും സ്നേഹമെന്നു കരുതി ...അവരുടെ ഉള്ളിലെ കാപട്യം മനസിലാക്കാന്‍ ഒരായുസ്സ് വേണ്ടി വന്നു കൊച്ചച്ചനു ..കൊച്ചച്ചന്‍ അവസാന നാളുകള്‍ തീര്‍ത്തും ഒറ്റപെട്ട ജീവിതമായിരുന്നു. മരണം അസ്വഭാവികമായിരുന്നു .
 മക്കളെ എന്നെ എല്പ്പിച്ചപോള്‍ കൊച്ചച്ചന്‍റെ കൈകളിലെ തണുപ്പ് ഞാനറിഞ്ഞു.

രണ്ടാമതു ....എന്‍റെ അയല്‍വാസി ഒരു ടീച്ചര്‍
tuition centre നടത്തി ജീവിച്ചിരുന്ന അവര്‍ ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയതു . അവരുടെ ഭർത്താവിന്റെ  പാത തന്നെ അവരും പിന്തുടര്‍ന്നു ...അങ്ങനെ അവരുടെ ഏക മകള്‍ തനിച്ചായി. അവരോടും ഞാന്‍ അധികമൊന്നും സംസാരിച്ചിട്ടില്ല ...കാണുമ്പോള്‍ പുഞ്ചിരി പരസ്പരം കൈമാറിയിട്ടുണ്ട് ..അവരൊരു reserved character ആയിരുന്നു. അതുപോലെ തന്നെ ഞാനും ..അവര്‍ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ... കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ എന്‍റെ സ്വപ്നത്തില്‍ വന്നു. അവര്‍ ഒരു മുറിക്കുള്ളില്‍ ബന്ധനസ്ഥയാണ് . അവര്‍ പറഞ്ഞു ."എനിക്കു ഇതിനു വെളിയില്‍ പോവാന്‍ പറ്റില്ല .അതുകൊണ്ട് എന്‍റെ മോളുടെ കാര്യങ്ങള്‍ നോക്കണം ..."

ഇതാ വീണ്ടും ഒരു ആത്മാവ് ....!

മൂന്നാമതു .......എന്‍റെ സഹപാഠി
ആ കുട്ടിയുടെ ജീവനെടുത്തത് ഒരു പനി .....മുടന്തന്‍പനി ...നല്ല സ്നേഹമുള്ള കുട്ടി. എപ്പോഴും മായാത്ത ഒരു പുഞ്ചിരി ആ മുഖത്ത് നിറഞ്ഞു നിന്നീരുന്നു ...വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല ഇന്നും ...
അങ്ങനെ അതി നുതന ആശുപത്രിക്ക് ഒരു അബദ്ധം കൂടെ പറ്റി ...
ആ കുട്ടിയും കണ്ണില്‍ നീര്‍ചാലുകളുമായി എന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷയായി ...
ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ... As i touched her ...i was able to feel her dress...only dress
Her mobile was ringing.She asked me to attend that call ..
ഫോണ്‍ നോക്കിയപ്പോള്‍ കണ്ടതു "IQBAL Calling "

who is iqbal........? അറിയില്ല .....!

എന്തിനാണ് ഇവര്‍ എന്നോട് ഇങ്ങനെ വിഷമങ്ങള്‍ പറയുന്നത് .....?
അവര്‍ ആ ലോകത്തും അസന്തുഷ്ടര്‍ ആണോ ......?
സ്വപ്നങ്ങള്‍ ഒരു തുടര്‍കഥ ആവുകയാണോ ..?

August 24, 2010



ഒരു ദിവസം അവിചാരിതമായി "നന്ദിതയുടെ കവിതകള്‍" കയ്യില്‍ കിട്ടി ..

അന്ന് രാത്രിയുടെ അന്ത്യ യാമത്തില്‍ അവളെ ഞാന്‍ അറിഞ്ഞു ..


ഒരു പഴയ ഡയറി കുറിപ്പ് ( ഡിസംബര്‍ 29 , 2009 )

നന്ദിതെ...എന്തിനു നീ അതു ചെയ്തു ..?

എന്തിനു നീ നിന്‍റെ ജീവിതം ഒരു കടങ്കഥയായി അവശേഷിപ്പിച്ചു ..?

അങ്ങനെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നോ ..?

അതോ 'Virtual world' ല്‍ ജീവിച്ചു, നീ സങ്കല്‍പ്പിച്ചു ഉണ്ടാക്കിയ കഥാപാത്രമോ അവന്‍ ?

അങ്ങനെ ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ നീ നിന്‍റെ പ്രണയം അറിയിച്ചില്ലേ ..?

മനസ്സില്‍ തന്നെ കൊണ്ട് നടന്നോ നിന്‍റെ ഇഷ്ടത്തെ ..!

അവസാനമായി നിന്‍റെ മനസ്സില്‍ വന്ന ചിന്ത എന്ത് ..?

അന്ന് നീ പ്രതിക്ഷിച്ച ആ ഫോണ്‍ വിളി വന്നോ ..?

ആ ഫോണ്‍ വിളിയാണോ നിന്നെ മരണത്തിലേക്ക് നയിക്കാന്‍ നിമിത്തം ആയതു ..?

ഈശ്വരനും നിനക്കും മാത്രം അറിയാം ........!

നിന്നെ ഞാന്‍ അറിയാന്‍ തുടങ്ങിട്ട് അധികമായില്ല ..ഇന്ന് നിന്നെ അടുത്തറിയാനുള്ള ഒരു അവസരം വളരെ അപ്രതിക്ഷമായി വീണു കിട്ടി. i was very much excited. Only a few things in this world had made me crazy.

ഞാന്‍ ആ പുസ്തകം ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു . നിന്‍റെ കൂടെ കുറച്ചു നിമിഷം ജീവിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടി. നീ ആ കവിതകള്‍ എല്ലാം എഴുതിയത് രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലെ ? എനിക്കു നിന്നെ കാണാന്‍ സാധിച്ചു ..നിന്‍റെ ഇരിപ്പും ഭാവങ്ങളും , നടപ്പും.... എല്ലാം എനിക്കു കാണാന്‍ സാധിച്ചു ...

അയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ ..?

നിന്‍റെ സ്നേഹം അറിയാതെ പോയ 'അവന്‍' ഭാഗ്യദോഷിയാണ് ...

അല്ലെങ്കില്‍

നിന്‍റെ സ്നേഹം കണ്ടില്ല എന്ന് നടിച്ച 'അവന്‍' അല്ലെങ്കില്‍ നിന്‍റെ സ്നേഹത്തെ നിഷേധിച്ച 'അവന്‍' ഒരു വിഡ്ഢിയാണ് ...

നീ ഭാഗ്യവതിയാണ് ..മരിച്ചിട്ടും നീ ജീവിക്കുന്നുണ്ടല്ലോ ....നിന്‍റെ കവിതകളിളുടെ ..

"പുലര്‍കാല നക്ഷത്രവും സന്ധ്യ നക്ഷത്രവും 
നിങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ കണ്ടുമുട്ടിയിരുന്നെങ്കില്‍ "......!!


--"നന്ദിതയുടെ കവിതകള്‍ "--

August 11, 2010

സത്യമോ ...? മിഥ്യയോ ...?


ആരോ പറിച്ചു വെച്ച പാലപൂതണ്ട്  ഇരുമ്പ് മേശമേലിരിക്കുന്നു. ഏതോ അജ്ഞാതശക്തി എന്നെ അതിലേക്കു വലിച്ചടിപ്പിക്കുമ്പോലെ. കുഞ്ഞുകുഞ്ഞു വെള്ള പൂക്കളുള്ള ആ തണ്ട് കൈയ്യിലെടുത്തു മണപ്പിച്ചു,  കുറച്ച് നേരം അതിന്റെ അലൗകികമായ സുഗന്ധം ആസ്വദിച്ചു. വല്ലാത്തൊരു ഗന്ധമായിരുന്നു ആ പൂക്കൾക്ക്. അല്പം കഴിഞ്ഞപ്പോൾ തലയ്ക്കു കനം വെയ്ക്കുന്ന പോലെ. ഞാൻ കട്ടിലിൽ പോയി കിടന്നു. കിടന്നതും അറിയാതെ, പതിയെ മയക്കത്തിലേക്കു വീണു. എങ്കിലും ചുറ്റും നടക്കുന്നത് ഞാൻ  കാണുന്നുണ്ടായിരുന്നു. പുസ്തകങ്ങള്‍ തിങ്ങി നിറഞ്ഞ  ചുമർ അലമാര , കറങ്ങുന്ന പങ്ക , പഠിക്കുന്ന സുഹൃത്തുക്കള്‍ ..!!
യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനാൽ എല്ലാവരും പുസ്തകത്തില്‍ മുഴുകിയിരുന്നു പഠിക്കുകയാണ് ..ഞാന്‍ മയക്കത്തിലും .

പെട്ടെന്ന് ആ മുറിയില്‍ ഒരു പക്ഷി പ്രത്യക്ഷപ്പെട്ടു . ചാരനിറമുള്ള ,നീണ്ട ചിറകുള്ള ഒരു വലിയ പക്ഷി . അതുവരെ അങ്ങനെ ഒന്നിനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. അത് തൂവല്‍ പൊഴിച്ച് കൊണ്ട് ചിറകിട്ടടിച്ചു ആ മുറിയില്‍ ചുറ്റിപറക്കാൻ തുടങ്ങി.. അതെന്നെ ഭയപ്പെടുത്തി. ഞാന്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ നാവു പൊങ്ങുന്നില്ല. തൊണ്ട വറ്റി വരണ്ടീരിക്കുന്നു. എണീക്കാന്‍ നോക്കിയപ്പോൾ കയ്യിലെ ചെറു വിരല്‍ പോലും അനക്കാന്‍ കഴിയുന്നില്ല. ആ പക്ഷി തൂവല്‍ പൊഴിച്ച് കൊണ്ടേയിരുന്നു. ഞാൻ  നിസ്സഹായായി അതു കണ്ടു കിടന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ എന്തോ ഭാഗ്യത്തിന് എന്‍റെ കൂട്ടുകാരിയുടെ ദേഹസ്പര്‍ശമേറ്റു, എനിക്ക് എണീക്കാനും സാധിച്ചു ..
കണ്ണ് തുറന്ന് നോക്കുമ്പോള്‍ പക്ഷിയുമില്ല തൂവലുകളുമില്ല....!
പക്ഷെ മേശ പുറത്തു  ചാരനിറത്തില്‍ വെള്ള പുള്ളികളുള്ള ഒരു തുവല്‍ ...!!
മണപ്പിച്ചു നോക്കിയപ്പോൾ മനമയക്കുന്ന ഒരു അലൗകിക ഗന്ധമുണ്ടായിരുന്നു അതിനു ....!
 അതിനെ പുസ്തകത്താളുകള്‍ക്കിടയില്‍ ആരും കാണാതെ സുക്ഷിച്ചു വെച്ചു. പക്ഷെ എന്നോ എപ്പോഴോ അതെനിക്ക് നഷ്ടമായി ...!